Saturday, October 5, 2013

ഇശലുകള്‍ ..

ആഴ്ച്ചയവധിക്കും വൈകുന്നേരങ്ങളിലും
ഇവിടുത്തെ ചില പീടിക മുറികള്‍ പാട്ട് മുറികളാകും..
തിരക്കുകള്‍ എല്ലാം മറന്ന് ഒരു ഹാര്‍മോണിയം പെട്ടിക്ക്
ചുറ്റുമിരുന്ന് ചങ്ങാതി കൂട്ടം പാട്ട് തുടങ്ങും.
ചിലപ്പോള്‍ മാപ്പിള പാട്ടുകളാകും മറ്റ് ചിലപ്പോള്‍ ഗസലുകള്‍ ..
മുഹമ്മദ്‌ റഫിയും മെഹദി ഹസ്സനും തൊട്ട് ബാബുരാജും
മെഹബൂബും വരെ നിറയുന്ന ഇശലുകള്‍ ..
രാവേറെ നീളും ആ ഗാന സദസ്സ് ..
പ്രണയത്തിന്റെ ലഹരിയും വേര്‍പാടിന്റെ വേദനയും
ഗൃഹാതുരതയുടെ കുളിരും നിറഞ്ഞ പാട്ടുകള്‍
കണ്ണീരും  ചിരിയും ചേര്‍ന്നൊഴുകുന്ന ഒരു പുഴ പോലെ
അരിയങ്ങാടിയിലെ ഇട വഴികളില്‍  ഒഴുകി പരക്കും..
ഗാന പ്രേമികളുടെ ആ പാട്ട് കൂട്ടത്തില്‍ വലിപ്പ ചെറുപ്പങ്ങളില്ല.
ചുമട്ടു തൊഴിലാളികളും കച്ചവടക്കാരും നാട്ടു പ്രമാണികളും ചേര്‍ന്ന
സമത്വ സുന്ദരമായ കൂട്ടം.
മതപരവും രാഷ്തൃയവുമായ അഭിപ്രായ ഭിന്നതകള്‍
എല്ലാം പാട്ട് മുറിക്ക് പുറത്ത്.
പുല്‍ പായയില്‍ വട്ടമിട്ടിരുന്നു പാട്ടിന്റെ മധുരം നുകര്‍ന്ന് നിറഞ്ഞ
 മനസുമായി പിരിയുന്ന ചങ്ങാതിമാര്‍ ..
സംഗീത് മഹല്‍, മെഹദി ആവാസ്, ചാവക്കാട്  കല കായിക സാസ്ക്കാരിക വേദി എന്നിങ്ങനെ പേരുകള്‍ പലതാണെങ്കിലും
ഓര്‍മകളുടെ നല്ലീണങ്ങള്‍  നല്‍കി  പാട്ട് കൂട്ടം  നിത്യവും
നഗര ഹൃദയം ആര്‍ദ്രമാക്കുന്നു..
പാട്ടോര്‍മകളുടെ മഴ നനയാന്‍ ഉള്ളില്‍ കൊതിയുണ്ടെങ്കില്‍
പോന്നോളൂ ചാവക്കാട്ടെക്ക് ..
ഈണങ്ങളൊരുക്കി  അരിയങ്ങാടി നിങ്ങളെ കാത്തിരിക്കുന്നു ..

No comments:

Post a Comment